കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികൾ ശിശുക്ഷേമ സമിതി താൽക്കാലികമായി നിർത്തിവെച്ചു. സമിതിയുടെ സംരക്ഷണത്തിൽ തന്നെ കുട്ടി തുടരുമെന്ന് ചെയർമാൻ കെകെ ഷാജു വ്യക്‌തമാക്കി. നിലവിൽ കുട്ടിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. മാതാപിതാക്കളുടെ അന്തിമ തീരുമാനം അറിഞ്ഞതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
അതേസമയം, കേസിലെ പ്രതിയായ കളമശേരി മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് എ അനിൽകുമാറിനെ ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മധുരയിൽ നിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ തൃക്കാക്കര എസി ഓഫിസിലെത്തിച്ചു വിശദമായി ചോദ്യം ചെയ്‌തിരുന്നു. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരമാണെന്നും, കുട്ടിയെ കൈവശം വെച്ച തൃപ്പുണിത്തുറ സ്വദേശി അനൂപിനെ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് പരിചയപ്പെട്ടതെന്നുമായിരുന്നു എ അനിൽകുമാറിന്റെ വാദം.
എന്നാൽ, ഇത് കളവാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാനായി എ അനിൽകുമാർ കോഴയായി കൈപ്പറ്റിയത് മുക്കാൽ ലക്ഷത്തോളം രൂപയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സൂപ്രണ്ടിനെ നേരിൽ കണ്ടിട്ടില്ലെന്നും അനിൽ കുമാറിനെ പരിചയപ്പെട്ടത് ആശുപത്രിയിൽ വെച്ചാണെന്നും കുഞ്ഞിനെ കൈവശം വെച്ചിരുന്ന അനൂപും പോലീസിന് മൊഴി നൽകി.
ആശുപത്രിയിൽ എത്താത്ത യുവതിയുടെ പേരിൽ ഒപി, ഐപി രേഖകൾ ഉണ്ടാക്കുകയായിരുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമുള്ള കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്ന് സിഡബ്‌ള്യൂസിയും(ചൈൽഡ് വെൽഫെയർ കമ്മിറ്റി) കണ്ടെത്തിയിരുന്നു. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അനിൽ കുമാറും, കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി അനൂപും കളമശേരി മെഡിക്കൽ കോളേജിൽ കൂടിക്കാഴ്‌ച നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Most Read: ജെസ്‌ന തിരോധാനം; നിർണായക വെളിപ്പെടുത്തലുമായി പോക്‌സോ തടവുകാരൻ