കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസക്ക് എത്തിയ വാട്ടേക്കുന്ന് സ്വദേശി ഡോയൽ വർഗീസാണ് അക്രമാസക്‌തനായി ഡോക്‌ടറെ ആക്രമിച്ചത്. ചികിൽസ നൽകുന്നതിനിടെ ഇയാൾ ഡോക്‌ടറായ ഇർഫാൻ ഖാനെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
വനിതാ ജീവനക്കാരോടും പ്രതി അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ആശുപതിയിൽ എത്തിയത് മുതൽ അസ്വാഭാവികമായിരുന്ന നിലയിലായിരുന്നു പ്രതിയുടെ പെരുമാറ്റം എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ജീവനക്കാരോട് തട്ടിക്കയറിയ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ തളളിമാറ്റി. ചികിൽസിക്കാനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഇർഫാൻ എത്തിയപ്പോൾ പ്രതി ആക്രമിക്കുകയും മുഖത്തടിക്കുകയും ആയിരുന്നു.
അതിന് ശേഷവും ഇയാൾ ആശുപത്രിക്കുള്ളിൽ ബഹളം വെച്ചു. ഇതോടെ ആശുപത്രി ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. കളമശേരി പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു. അതേസമയം, യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി ആക്രമിച്ചതെന്ന് ഡോ. ഇർഫാൻ ഖാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അപകടം സംഭവിച്ചു ചികിൽസക്ക് എത്തിയതായിരുന്നു പ്രതി ഡോയൽ. ഇയാൾ മദ്യപിച്ചിരുന്നുവെന്നും ഡോക്‌ടർ പറയുന്നു.
പ്രാഥമിക ചികിൽസ കഴിഞ്ഞതോടെ ഡോയലിന്റെ സ്വഭാവം മാറിയെന്ന് ഡോക്‌ടർ പറയുന്നു. ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തു. നീയൊരു ഡോക്‌ടർ ആണ്. നിന്നെ എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്ന തരത്തിലായിരുന്നു ഇയാളുടെ സംസാരം. പിന്നാലെ ഇയാൾ മർദ്ദിക്കുക ആയിരുന്നു. മറ്റു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചുമാറ്റിയത്- ഡോക്‌ടർ ഇർഫാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: ഡികെ ശിവകുമാർ ഡെൽഹിയിലേക്ക്; ഇന്ന് നിർണായക ചർച്ച