ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ കോൺഗ്രസ്. തർക്കത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്നും ഡികെ ആവശ്യപ്പെട്ടു. ഇതിനായി ഡികെ ശിവകുമാർ ഇന്ന് ഡെൽഹിയിലെത്തും.
9.30ന് ബെംഗളൂരുവിൽ നിന്ന് ഡെൽഹിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ചർച്ചകൾക്കായി ഇന്നലെ ഡെൽഹിയിലെത്തിയ സിദ്ധരാമയ്യയും നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്. സിദ്ധരാമയ്യയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. ശിവകുമാറിന്റെ ആവശ്യങ്ങൾ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ന് ഡെൽഹിയിൽ നടക്കുന്ന ചർച്ചകൾ ഏറെ നിർണായകമാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ഇന്ന് ചർച്ച നടത്തും.
കോൺഗ്രസിൽ 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ ആണെന്നാണ് എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്. 45 നിയമസഭാ അംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലപാടിൽ ഉള്ളവരാണ്. എന്നാൽ, കടുത്ത അതൃപ്‌തിയിലുള്ള ഡികെ ശിവകുമാർ ഇന്ന് ചർച്ചക്കായി ഡെൽഹിയിൽ എത്തും.
ഇന്നലെ അദ്ദേഹത്തോട് ഡെൽഹിയിൽ എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ കാരണത്താൽ അവസാന നിമിഷം യാത്ര നിർത്തലാക്കുകയായിരുന്നു. അതേസമയം, ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അടക്കം വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വിമത നീക്കത്തിന് തയ്യാറല്ലെന്ന് പറഞ്ഞു ഡികെ ശിവകുമാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്ന ഫോർമുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക നിരീക്ഷകരുമായുള്ള ചർച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചർച്ച നടന്നെങ്കിലും ഡികെ ശിവകുമാർ എത്താത്തതിനാൽ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശിവകുമാറിന്റെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നൽകുന്നതിനൊപ്പം കർണാടക പിസിസി അധ്യക്ഷ സ്‌ഥാനവും ഡികെ ശിവകുമാറിന് നൽകിയേക്കുമെന്നാണ് സൂചന.
അതിനിടെ, സംസ്‌ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിർന്ന നേതാവ് എംബി പാട്ടീൽ ഉൾപ്പടെയുള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ചു രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന കോൺഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തിൽ മറ്റു നേതാക്കളുടെ സമ്മർദ്ദത്തിനും ഉത്തരം കണ്ടത്തേണ്ടി വരും.
Most Read: സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ