കൊല്ലം: ബ്യൂട്ടീഷ്യയായ സുചിത്ര പിള്ള വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാർക്ക് (35) എതിരെയാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി റോയ് വർഗീസ് ശിക്ഷ വിധിച്ചത്.
കൊല്ലം മുഖത്തല തൃക്കോവിൽവട്ടം നാടുവിലക്കര ശ്രീ വിഹാറിൽ ശിവദാസന്റെ മകൾ സുചിത്രയെ (42) പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മാർച്ച് 20ന് ആയിരുന്നു സംഭവം. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററിൽ ബ്യൂട്ടീഷ്യൻ ട്രെയിനർ ആയി ജോലി ചെയ്യുകയായിരുന്ന സുചിത്ര. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാർ നേരത്തെ പാലക്കാട്ടെ സ്വകാര്യ സ്‌കൂളിൽ സംഗീത അധ്യാപകൻ ആയിരുന്നു.
സുചിത്രയെ കാണാനില്ലെന്ന് കാണിച്ചു അമ്മ വിജയലക്ഷ്‌മി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയുടെ ചുവടുപിടിച്ചു നടന്ന അന്വേഷണമാണ് വലിയൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സുചിത്രയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച സൈബർ സെൽ, പ്രശാന്തുമായി ഒരു വർഷത്തോളം സുചിത്ര ഫോണിൽ ബന്ധപ്പെട്ടതായി മനസിലാക്കി. അന്വേഷണത്തിൽ പ്രശാന്തിന്റെ ഭാര്യാ വീട്ടുകാരുടെ കുടുംബ സുഹൃത്താണ് സുചിത്രയെന്നും പോലീസ് മനസിലാക്കി.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ വിശകലനത്തിൽ സുചിത്രയുടെ അക്കൗണ്ടിൽ നിന്ന് പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് 2.58 ലക്ഷം രൂപ ട്രാൻസ്ഫെർ ചെയ്യപ്പെടുകയും ചെയ്‌തിട്ടുമുണ്ട്. ഇവർ തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അവിവാഹിതയായ അമ്മയായി കഴിയാൻ പ്രശാന്ത് നമ്പ്യാരുടെ കുഞ്ഞിനെ പ്രസവിക്കണമെന്ന് സുചിത്ര വാശിപിടിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.
പാലക്കാട് മണലിയിലെ വാടക വീട്ടിൽ എത്തിച്ച സുചിത്രയെ തല തറയിലിടിച്ചു പരിക്കേൽപ്പിച്ചും കഴുത്തിൽ ഇലക്‌ട്രിക് വയർ മുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കാലുകളും പാദങ്ങളും വെട്ടിമാറ്റി. ശരീര ഭാഗങ്ങൾ കുഴിയിലിട്ട് കത്തിച്ച ശേഷം മറവു ചെയ്യുകയായിരുന്നു.
Most Read: മുഖ്യമന്ത്രി തർക്കത്തിൽ ഇന്നും തീരുമാനമില്ല; നാളെ ഹൈക്കമാൻഡ് ചർച്ച