ന്യൂഡെൽഹി: പരിഹാരമാവാതെ കർണാടകയിലെ മുഖ്യമന്ത്രി തർക്കം. മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തിൽ ഇന്നും തീരുമാനം ഉണ്ടാകില്ലെന്നാണ് സൂചന. നാളെ വിഷയത്തിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിർണായക യോഗം പുരോഗമിക്കുകയാണ്. എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകർ അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, നീരസം പരസ്യമായി പ്രകടിപ്പിച്ചു മുന്നോട്ട് പോവുകയാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യ ഡെൽഹിയിൽ എത്തിയതിന് പിന്നാലെ ഡികെയും ഡെൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിൻമാറുക ആയിരുന്നു. ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങിയ ഡികെ ശിവകുമാർ, വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കർണാടകയിൽ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർമിപ്പിച്ചു.
കഴിഞ്ഞ അഞ്ചു വർഷം കർണാടകയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സമയം വരുമ്പോൾ പറയാമെന്ന മുന്നറിയിപ്പും ഡികെ ശിവകുമാർ നൽകുന്നു. കർണാടകത്തിൽ 70 ശതമാനം നിയമസഭാ അംഗങ്ങളും സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടുകൾ. ശിവകുമാറിനെ മാറ്റിനിർത്തി സംസ്‌ഥാനത്ത് ഒരു അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് എളുപ്പത്തിൽ സാധിക്കില്ല.
Most Read: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി