ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയം എന്നിവയിൽ സ്‌തംഭിച്ച സഭയുടെ അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്.
ഇന്നലെയും ഭരണ-പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തിവെച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിലാണ് സഭ പ്രക്ഷുബ്‌ധമായത്. ഇരു സഭകളും ചേർന്നയുടൻ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു മണിവരെ നിർത്തിവെച്ചു. ഉച്ചക്ക് ശേഷവും വീണ്ടും സഭ സമ്മേളിച്ചെങ്കിലും ബഹളം തുടർന്നതോടെ പിരിയുകയായിരുന്നു.
ഒരു ദിവസം പോലും സഭ സമ്മേളിക്കാൻ ആയില്ലെങ്കിലും ഭൂരിപക്ഷ പിന്തുണയിൽ ബജറ്റ് പാസാക്കുകയും ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. അവസാന ദിവസമായ ഇന്നും സഭയിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് പ്രതിപക്ഷ നേതാക്കൾ ത്രിവർണ പതാകയുമായി പാർലമെന്റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തും.
മാർച്ച് 13ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. മറുവശത്ത് ‘ജനാധിപത്യം ആക്രമിക്കപ്പെടുന്നു’ എന്ന പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നു. മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിയെ സഭയിൽ നിൻ അയോഗ്യനാക്കിയ നടപടിയും സഭയിൽ കൂടുതൽ പ്രതിഷേധങ്ങൾക്കിടയാക്കി.
Most Read: അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം