മുംബൈ: മുംബൈയിലെ തന്റെ ഓഫീസിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ അപ്രതീക്ഷിത സന്ദർശനം നടത്തിയതായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ചില ഉദ്യോഗസ്ഥർ തന്റെ സ്വകാര്യ ഓഫീസിൽ എത്തിയതിന്റെ വീഡിയോ കങ്കണ ട്വിറ്ററിൽ പങ്കുവച്ചു.
“ഇതാണ് മുംബൈയിലെ മണികർണിക ഫിലിംസ് ഓഫീസ്. ഇത് സ്വന്തമാക്കാൻ 15 വർഷത്തെ കഠിനാധ്വാനം വേണ്ടിവന്നു. ഒരു സിനിമാ നിർമ്മാതാവ് ആകാനുള്ള അവസരം എപ്പോഴെങ്കിലും ലഭിക്കുകയാണെങ്കിൽ സ്വന്തമായി ഒരു ഓഫീസ് ഉണ്ടായിരിക്കുക എന്നത് എന്റെ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ഇപ്പോൾ എന്റെ സ്വപ്നം നശിപ്പിക്കപ്പെടുമെന്ന് തോന്നുന്നു. ഇന്ന്, ചില ബിഎംസി ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി ഓഫീസിൽ എത്തി. ബലമായി അകത്തുകയറിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച അയൽവാസികളെ അവർ അപമാനിച്ചു. ഈ യുവതിയുടെ പെരുമാറ്റത്തിന് എല്ലാവരും അനുഭവിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. അവർ നാളെ എന്റെ ഓഫീസ് നശിപ്പിച്ചേക്കാം”- കങ്കണ ട്വീറ്റ് ചെയ്തു.
They have forcefully taken over my office measuring everything, also harassing my neighbors when they retorted @mybmc officials used language like ,” वो जो मैडम है उसकी करतूत का परिणाम सबको भरना होगा” I am informed tomorrow they are demolishing my property ? pic.twitter.com/efUOGJDve1
— Kangana Ranaut (@KanganaTeam) September 7, 2020
“എല്ലാ പേപ്പറുകളും എന്റെ കൈവശം ഉണ്ട്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, അനധികൃത നിർമ്മാണം നടത്തിയിട്ടുണ്ടെങ്കിൽ ബിഎംസി അത് വ്യക്തമാക്കി ഒരു നോട്ടീസ് അയക്കണം, ഇന്ന് അവർ എന്റെ സ്ഥലത്ത് റെയ്ഡ് നടത്തി, നാളെ ഒരു അറിയിപ്പും കൂടാതെ അവർ ഓഫീസ് പൊളിച്ചുമാറ്റിയേക്കാം” – കങ്കണ കൂട്ടിച്ചേർത്തു.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തിയതിനു പിന്നാലെ കങ്കണ റണൗട്ടിനു നേരെ ശിവസേന നേതാക്കളുടെ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമാ ലോകത്തെ മാഫിയയേക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്നും, എന്തുകൊണ്ടാണ് മുംബൈ പാക് അധീന കശ്മീർ പോലെ അനുഭവപ്പെടുന്നതെന്നുമുള്ള കങ്കണയുടെ പ്രസ്താവനക്കെതിരെ സഞ്ജയ് റാവത്ത് എംപി അടക്കമുള്ള ശിവസേന നേതാക്കൾ രംഗത്തെത്തിയിരുന്നു. മുംബൈയിൽ കാലു കുത്തിയാൽ കങ്കണയെ കൊല്ലുമെന്നുവരെ ഭീഷണിയുണ്ട്. ഇതിനെത്തുടർന്ന് കങ്കണക്ക് വൈ-പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.