ന്യൂഡെൽഹി: വെള്ളിയാഴ്‌ച പഞ്ചാബിലെ കിരാത്പൂരിൽ കർഷകർ തന്റെ കാർ വളഞ്ഞതായി നടി കങ്കണ റണൗട്ട് ആരോപിച്ചു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം.
പുറത്തു വന്ന ദൃശ്യങ്ങളിൽ കങ്കണയുടെ വെളുത്ത കാർ ഒരു കൂട്ടം ആളുകൾ വളഞ്ഞതായി കാണാം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരെയും ദൃശ്യങ്ങൾ കാണാം. എന്നാൽ കങ്കണ റണൗട്ടിന്റെ കാറിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
“എനിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ല, സംഭവത്തിന്റെ വിശദാംശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ പ്രതികരണങ്ങൾ പറയാനാവൂ”- അദ്ദേഹം പറഞ്ഞു.
കർഷക സമരങ്ങളെക്കുറിച്ചുള്ള പോസ്‌റ്റുകളുടെ പേരിൽ ഭീഷണികൾ ലഭിച്ച സാഹചര്യത്തിൽ പോലീസിൽ പരാതി നൽകിയതായി കങ്കണ പറഞ്ഞു. കർഷക സമരത്തെ കുറിച്ച് കങ്കണ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്‌റ്റുകൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് കങ്കണയുടെ പോസ്‌റ്റുകൾക്ക് ആളുകൾ പ്രതികരണം നൽകാറ്.
“‘വിഘടന ശക്‌തി’കളിൽ നിന്ന് എനിക്ക് നിരന്തരം ഭീഷണികൾ ലഭിക്കാറുണ്ട്. ബതിന്ഡയിൽ നിന്നുള്ള ഒരാൾ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. രാജ്യത്തിനും തീവ്രവാദ ശക്‌തികൾക്കും എതിരെ ഗൂഢാലോചന നടത്തുന്നവർക്കെതിരെ ഞാൻ തുടർന്നും സംസാരിക്കും, അത് നക്‌സലൈറ്റുകളായാലും നിരപരാധികളായ ജവാൻമാരെ കൊല്ലുന്നവരായാലും തുക്‌ഡേ തുക്‌ഡെ സംഘങ്ങളായാലും ഖാലിസ്‌ഥാൻ രൂപീകരിക്കാൻ സ്വപ്‌നം കാണുന്ന വിദേശത്തിരിക്കുന്ന തീവ്രവാദികളായാലും,”- റണൗട്ട് പറഞ്ഞു.
Most Read: ഒമൈക്രോൺ; എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത, ആരോഗ്യവകുപ്പ് സജ്‌ജമെന്ന് മന്ത്രി