തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ലോകായുക്‌ത ഇടപെടൽ. നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയതിന് എതിരെയുള്ള പരാതിയിലാണ് ലോകയുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്‌ത ഹരുൺ ആർ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്‌ത ഉത്തരവിട്ടു. മന്ത്രിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ സെർച്ച് കമ്മിറ്റി പിൻവലിച്ച് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി.
ഇതുസംബന്ധിച്ച ഫയലിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ഗവർണറുടെ ഓഫിസിൽ നിന്ന് തനിക്ക് ലഭ്യമാകാത്തത് കൊണ്ട് നിയമനവുമായി ബന്ധപ്പെട്ട രേഖകൾ കോടതി വിളിച്ചു വരുത്തണമെന്ന് രമേശ് ചെന്നിത്തല ഉപഹരജിയും ഫയൽ ചെയ്‌തിരുന്നു.
ഇതിനെ തുടർന്നാണ് സർക്കാർ ആറ്റോർണി ടിഎ ഷാജിയോട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്‌ത നിർദ്ദേശം നൽകിയത്. രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി. കേസ് ഫെബ്രുവരി ഒന്നിലേക്ക് തുടർ വാദത്തിനായി മാറ്റി.
Read Also: പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ