തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്‌ഭവനിൽ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു.
പുതിയ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടതായാണ് വിവരം. രാജിവച്ചതിന് പിന്നാലെ നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു.
കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയെന്ന് വ്യക്‌തമാക്കുന്ന ഫലമാണ് പുറത്തുവന്നത്. യുഡിഎഫ് 102, എൽഡിഎഫ് 35, എൻഡിഎ 3 എന്നിങ്ങനെയാണ് സീറ്റ് നില. ഇടതിന്റെ പരമ്പരാഗത കോട്ടകൾ തകർത്തുള്ള ജയമാണ് യുഡിഎഫ് പലയിടത്തും സ്വന്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെഎൻ. ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, പി. പ്രസാദ്, ജിആർ. അനിൽ, കെ. രാജൻ എന്നിവർക്ക് മാത്രമാണ് മന്ത്രിമാരിൽ ജയിക്കാനായത്. അതിനിടെ, എൽഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.
തോൽവി പരിശോധിക്കും. ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണ്. ഇവിടെയെല്ലാം യുഡിഎഫ് മൂന്നാം സ്‌ഥാനത്തായി. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗീയ രാഷ്‌ട്രീയത്തിനെതിരെ കൂടുതൽ ശക്‌തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
Most Read| പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്

































