തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ അനുമതി. 14-ാം തിയ്യതി മുതൽ ഡ്രൈവിംഗ് സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയോടെ ഡ്രൈവിംഗ് സ്കൂളുകളും വാഹനങ്ങളും അണുവിമുക്തമാക്കണം. ഒരു സമയത്ത് ഒരാളെ മാത്രമേ പരിശീലിപ്പിക്കാവൂ. പരിശീലകനെയും പഠിക്കുന്നയാളെയും മാത്രമേ വാഹനത്തിൽ അനുവദിക്കുകയുള്ളൂ. ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനം അണുവിമുക്തമാക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതിനനുസരിച്ച് ലൈസൻസ് നൽകി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.