തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്‌ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് സംസ്‌ഥാന സര്‍ക്കാരും മോട്ടോർ വാഹനവകുപ്പും. ട്രാൻസ്‌പോർട് കമ്മിഷണര്‍ തലവനായ സമിതിയോട് മാർച്ച് 31ന് മുൻപ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മോട്ടോര്‍ വാഹനവകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ നിയന്ത്രണമില്ലായിരുന്നു. മിക്ക സ്‌കൂളുകളും അവരവരുടെ ഇഷ്‌ടത്തിന് അനുസരിച്ചാണ് ഫീസ് തീരുമാനിച്ചിരുന്നതും വാങ്ങിയിരുന്നതും. പലയിടങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ പോലുമില്ലാതെ തോന്നിയ ഫീസ് വാങ്ങുന്ന അവസ്‌ഥ നിലവിലുണ്ട്. ഇതിനൊക്കെ പരിഹാര കാണാനും സർക്കാർ ആഗ്രഹിക്കുന്നുണ്ട്.
തിയറി, പ്രാക്റ്റിക്കൽ ക്ളാസുകള്‍ക്ക് സമയം നിശ്‌ചയിക്കാനും പരിശീലകര്‍ക്ക് മെച്ചപ്പെട്ട യോഗ്യതയും പരിശീലനവും ഉറപ്പാക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്‌റ്റിലെ പോരായ്‌മകളും പരിഹരിക്കപ്പെടും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
നിലവിലെ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ജോലി നഷ്‌ടമാകാത്ത വിധത്തിലായിരിക്കും പരിഷ്‌കരണം നടപ്പിലാക്കുക. ഇതിനായി ഇത്തരം അധ്യാപകര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവര്‍ പരിശീലന ഇൻസ്‌റ്റിറ്റൃൂട്ടുകളില്‍ പരിശീലനം നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം.
നിലവിൽ ഡ്രൈവിംഗ് ടെസ്‌റ്റ് പാസാകുന്നതില്‍ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാന്‍ അറിയില്ലെന്ന ആക്ഷേപം വർഷങ്ങളായി നിലവിലുണ്ട്. ഇത് വിദേശ രാജ്യങ്ങളിൽ നമ്മുടെ ഡ്രൈവിംഗ് നിലവാരത്തെ മോശമായി ചിത്രീകരിക്കാൻ കാരണമാകുന്നുണ്ട്.
Most Read: ‘രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്’; ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി