ഇടുക്കി: വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്‌ട്രിപ്പിന്റെ റൺവേയിൽ മണ്ണിടിച്ചിൽ. റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഒരു ഭാഗം ഒലിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയാണ് സത്രം എയർ സ്‌ട്രിപ്പിലെ വൻ മണ്ണിടിച്ചിലിന് കാരണമായത്.
റൺവേയുടെ വലത് ഭാഗത്തെ മൺതിട്ടയോടൊപ്പം ഷോൾഡറിന്റെ ഒരു ഭാഗവും തകർന്നിട്ടുണ്ട്. നൂറ് മീറ്ററിലധികം നീളത്തിൽ 150 അടിയോളം താഴ്‌ചയിലേക്കാണ് ടാറിങ് ഇടിഞ്ഞു താണത്. ഇടിഞ്ഞു പോയതിന്റെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിർമിച്ച റൺവേക്ക് മതിയായ സംരക്ഷണ ഭിത്തി നിർമിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
മുമ്പും ഇവിടെ മണ്ണിടിഞ്ഞിട്ടുണ്ട്. ഇത് തടയുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഒപ്പം റൺവേയിൽ എത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. വൻതോതിൽ വെള്ളം കെട്ടിക്കിടക്കുന്നതും മണ്ണിടിച്ചിലിന് കാരണമായി. മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാൻ ഇവിടെ കയർ ഭൂവസ്‌ത്രം വിരിച്ചു പുല്ല് നട്ടുപിടിപ്പിക്കാൻ 42 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നു.
എന്നാൽ, വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവം മൂലവും പണികൾ നടന്നില്ല. ഫലത്തിൽ 12 കോടി രൂപ മുടക്കി എൻസിസിക്കായി നിർമിച്ച റൺവേയിൽ അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കണമെങ്കിൽ കോടികൾ ചിലവഴിക്കേണ്ടി വരും. ഒപ്പം പണികൾക്കും മാസങ്ങൾ വേണ്ടിവരും. എൻസിസിയുടെ എയർ വിങ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമിക്കുന്നത്.
Most Read: പ്ളസ് വൺ പ്രവേശനം; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്