നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ നിന്ന് യുവാവ് മോശമായി പെരുമാറുകയും നഗ്‌നതാ പ്രദർശനം നടത്തുകയും ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ദുരനുഭവം നേരിട്ട സിനിമാ പ്രവർത്തകയായ നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു യുവതി സാമൂഹിക മാദ്ധ്യമത്തിൽ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ പങ്കുവെച്ചതിന് ശേഷം യുവാവിനെ കുറിച്ച് മറ്റു ചിലരും തന്നോട് മോശമായി പറഞ്ഞെന്നും നന്ദിത വെളിപ്പെടുത്തി.
ഇയാൾ സ്‌ഥിരം ശല്യക്കാരൻ ആണെന്ന് പലരും പറഞ്ഞതായും നന്ദിത പറയുന്നു. ഇയാളിൽ നിന്നും ഇത്തരത്തിൽ ദുരനുഭവം നേരിട്ട നിരവധി സ്‌ത്രീകൾ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ബസ് കണ്ടക്‌ടർ പ്രദീപിന്റെ സമയോചിത ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടാനായതെന്നും നന്ദിത പറയുന്നു. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കോഴിക്കോട് കായക്കൊടി കാവിൽ സ്വദേശി സവാദ് റിമാൻഡിലാണ്. കെഎസ്ആർടിസി ബസ് ജീവനക്കാരാണ് ഇയാളെ പിടികൂടി നെടുമ്പാശേരി പോലീസിന് കൈമാറിയത്.
ദേശീയപാതയിൽ അത്താണിയിൽ ആണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു തൃശൂർ സ്വദേശിനിയായ നന്ദിത. സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്. സ്‌ത്രീകൾക്ക് മുൻഗണന ഉള്ള മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയ്‌ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടതോടെ യുവാവ് മോശമായി പെരുമാറാൻ തുടങ്ങി. ആദ്യം നന്ദിത ഇത് കാര്യമാക്കിയില്ല.
ഇതോടെ, സവാദ് നഗ്‌നത പ്രദർശിപ്പിക്കാൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വെച്ച് സീറ്റിൽ നിന്ന് ചാടിയെണീറ്റു. ഉടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്‌നലിൽ ബസ് നിർത്തിയപ്പോൾ ചാടി പുറത്തിറങ്ങിയോടി. പിന്നാലെ ഓടിയ കണ്ടക്‌ടർ കടന്നു പിടിച്ചെങ്കിലും സവാദ് കുതറിയോടി. ഇതോടെ കൂടുതൽ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു.
Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം നിരോധിച്ച ഉത്തരവിന് സ്‌റ്റേ