ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിച്ച പശ്‌ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് സംസ്‌ഥാന സർക്കാരിന് ക്രമസമാധാനം ഉറപ്പ് വരുത്താൻ ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി വ്യക്‌തമാക്കി.
അതിനാൽ, ബംഗാളിൽ സിനിമ പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തത്. നേരത്തെ രാജ്യത്ത് മറ്റിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നുവെങ്കിൽ ബംഗാളിൽ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചിരുന്നു.
ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട് ഉണ്ടെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല. അതേസമയം, സിനിമയിൽ രണ്ടു ഡിസ്ക്ളൈമറുകൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശം നൽകി. 32,000 സ്‌ത്രീകളെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ല. സിനിമ ഫിക്ഷനാണ് എന്നിവ ചേർക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്‌റ്റോറിയുടേത് എന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസ്‌താവിച്ചിരുന്നത്. കശ്‌മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമക്ക് ബിജെപി പണം മുടക്കുന്നുവെന്നും മമത ബാനർജി ആരോപിച്ചിരുന്നു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം നിലനിർത്താനാണ് സിനിമ നിരോധിക്കുന്നതെന്നും, സംസ്‌ഥാനത്തെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും മമത പറഞ്ഞിരുന്നു.
Most Read: വ്യക്‌തി താൽപര്യങ്ങളേക്കാൾ വലുത് പാർട്ടിയുടെ താൽപര്യം; ഡികെ ശിവകുമാർ