ബെയ്‌ജിങ്: ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ സൈനികവിന്യാസം ശക്‌തമാക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ടിബറ്റൻ യുവാക്കളെ സൈന്യത്തിൽ ചേർക്കാനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു കഴിഞ്ഞു, ഓരോ ടിബറ്റൻ കുടുംബവും ഒരംഗത്തെ വീതം നിർബന്ധമായും പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പിഎൽഎ) ചേരാൻ അയക്കണമെന്നാണ് ചൈനയുടെ പുതിയ ഉത്തരവ്.
യഥാർഥ നിയന്ത്രണരേഖയിലെ സൈനിക സാന്നിധ്യം എന്ത് വിലകൊടുത്തും വർധിപ്പിക്കുക എന്നതാണ് ചൈനയുടെ പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം. സൈന്യത്തിനായി ടിബറ്റൻ യുവാക്കളെ പാകപ്പെടുത്തുന്നതിന് വേണ്ടി കടുത്ത പരിശീലങ്ങളും ചൈന നൽകുമെന്നാണ് വിവരം. യുവാക്കൾക്ക് ചൈനയോട് കൂറുണ്ടോ എന്ന് പരീക്ഷിച്ച് ഉറപ്പിച്ച ശേഷമാകും സൈന്യത്തിൽ ചേർക്കുകയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിൽ തന്നെയാകും ടിബറ്റൻ സൈനികരെ വിന്യസിക്കുക. ഇവർക്ക് നൽകുന്ന പരിശീലനവും ഈ മേഖലയിലെ അതിർത്തി കാക്കാൻ ഉതകുന്ന തരത്തിൽ ആയിരിക്കും. ഇന്ത്യൻ സൈനികർക്ക് ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ചൈനീസ് ഭാഷ അറിഞ്ഞിരിക്കുക, മറ്റെന്ത് വിശ്വാസത്തെക്കാളും ഉപരി ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സർവാധിപത്യം അംഗീകരിക്കുക തുടങ്ങിയ കാര്യങ്ങൾ സ്‌ഥിരീകരിക്കുവാൻ കടുത്ത പരീക്ഷണങ്ങൾ ടിബറ്റൻ യുവാക്കൾ നേരിടേണ്ടി വരും.
പുതിയ നീക്കം ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തുടങ്ങിയതെന്നാണ് ഇന്ത്യൻ സൈനികർക്ക് ലഭിച്ച രഹസ്യവിവരം. ടിബറ്റിൽ നിന്ന് അഭയാർഥികളായി എത്തിയവർ ഇന്ത്യൻ കരസേനയുടെ പ്രത്യേക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കാര്യം അടക്കം വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കത്തിന് ചൈന തുടക്കം കുറിച്ചത്. ടിബറ്റൻ യുവാക്കളെ നിയന്ത്രണ രേഖയിൽ വിന്യസിക്കുന്നതിലൂടെ പല നേട്ടങ്ങളുണ്ടെന്നും ചൈന വിലയിരുത്തുന്നു.
ടിബറ്റൻ ജനതക്കിടയിൽ ചൈനീസ് ഭരണകൂടത്തിന് സ്വീകാര്യത ഉണ്ടാക്കുക എന്നതും ഇതിന് പിന്നിലുണ്ട്. ലഡാക് അടക്കമുള്ള പ്രദേശങ്ങളിൽ വിന്യസിക്കപ്പെടുന്ന സൈനികർക്ക് ഉണ്ടാകുന്ന മാനസിക സംഘർഷം ഒഴിവാക്കുക എന്നതും ചൈനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
ഇന്ത്യൻ കരസേനാ യൂണിറ്റുകളും പ്രത്യേക അതിർത്തി സേനയും ചേർന്നാണ് കഴിഞ്ഞ വർഷം നിയന്ത്രണ രേഖയിൽ ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു. സ്‌ഥിതി ഗതികൾ ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിൽ സൈനികതലത്തിലും നയതന്ത്രതലത്തിലും നിരവധി ചർച്ചകൾ നടത്തിയെങ്കിലും അവയൊന്നും പൂർണമായും ഫലം കണ്ടില്ല.
Also Read: ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം