കൽപ്പറ്റ: ‘ഓപ്പറേഷൻ ആഗ്’ റെയ്‌ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ വ്യക്‌തമാക്കിയത്. ലഹരിവിൽപ്പനക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുൻപ് നിരവധി തവണ പിടിയിലായവർക്ക് എതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
പിടിയിലായവരുടെ സ്‌റ്റേഷൻ തിരിച്ചുള്ള കണക്കുകൾ: കൽപ്പറ്റ-7, മേപ്പാടി-3, വൈത്തിരി-5, പടിഞ്ഞാറത്തറ- 3, കമ്പളക്കാട്-5, മാനന്തവാടി-7, പനമരം-2, വെള്ളമുണ്ട- 6, തൊണ്ടർനാട്- 4, തലപ്പുഴ-5, തിരുനെല്ലി- 3, അമ്പലവയൽ- 8, ബത്തേരി-15, മീനങ്ങാടി-9, പുൽപ്പള്ളി-8, കേണിച്ചിറ-10, നൂൽപ്പുഴ-9 എന്നിങ്ങനെയാണ് മുൻകരുതൽ പ്രകാരം എടുത്തിട്ടുള്ള കേസുകളുടെ എണ്ണം.
സുൽത്താൻ ബത്തേരി സ്‌റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. പനമരം സ്‌റ്റേഷന് കീഴിലാണ് ഏറ്റവും കുറവ് പേർ. ബാറുകൾ, റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിലാണ് പോലീസ് വ്യാപക പരിശോധന നടത്തിയത്. അതേസമയം, വരും ദിവസങ്ങളിലും ജില്ലയിൽ കുറ്റവാളികൾക്കായുള്ള പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതേസമയം, സംസ്‌ഥാന വ്യാപകമായി ഗുണ്ടകൾക്കായി ഇന്നും പരിശോധന തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ ഡിജിപി നിർദ്ദേശം നൽകി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്‌ഥർക്ക് വിഭജിച്ചു നൽകും. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഗുണ്ടാ, ലഹരിക്കേസ് പ്രതികൾ അടക്കം 2507 പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. 3501 സ്‌ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
Most Read: തൃശൂർ മെഡിക്കൽ കോളേജിലെ പീഡനശ്രമം; റിപ്പോർട് തേടി ആരോഗ്യവകുപ്പ്