തൃശൂർ: ആത്‍മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്‌ച ഉണ്ടായോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് ഇൻ ചാർജ്, ആർഎംഒ എന്നിവർ അന്വേഷിക്കും. പ്രാഥമിക റിപ്പോർട് ഇന്ന് തന്നെ കൈമാറും. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം. വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.പിന്നീട് വിദഗ്‌ധ ചികിൽസക്കായി യുവതിയെ അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു.
എന്നാൽ, യുവതിക്കൊപ്പം പോകാൻ ആരും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ആശുപത്രിയിലെ ഇലക്‌ട്രിക്കൽ താൽക്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം സ്വദേശി ദയാലാൽ യുവതിക്കൊപ്പം പോകാമെന്ന് സമ്മതിച്ചത്. യാത്രക്കിടെ ആംബുലൻസിൽ വെച്ചും പിന്നീട് ആശുപത്രിയിൽ വെച്ചും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു.
തുടർന്ന്, ഇക്കാര്യം യുവതി മെഡിക്കൽ കോളേജിലെ നഴ്‌സിനെ അറിയിച്ചു. ഇയാളെ പിന്നീട് യുവതിയിൽ നിന്ന് മാറ്റിനിർത്തുക ആയിരുന്നു. പിന്നീട് പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ രാത്രി ദയാലാലിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ദയാലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: 7-വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും