ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. അമ്മക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടു കൈക്കും കാലിനും പൊള്ളലേറ്റ് ചികിൽസയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ ആരോഗ്യനില തൃപ്‌തികരമാണ്.
കുമളിയിലെ അടപ്പള്ളത്ത് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. ഇന്നലെ ആയിരുന്നു സംഭവം. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മയുടെ ക്രൂരത. ചട്ടുകം പഴുപ്പിച്ചു വെച്ചാണ് കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളിച്ചത്. കണ്ണിൽ മുളക് പൊടി തേച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
സംഭവം അറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അങ്കണവാടി ടീച്ചറെയും വിവരം അറിയിച്ചതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന്, പഞ്ചായത്ത് മെമ്പറും അങ്കണവാടി ടീച്ചറും എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു.
സംഭവത്തിൽ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പോലീസ് അറിയിച്ചിട്ടുണ്ട്. കുസൃതി സഹിക്ക വയ്യാതെയാണ് ഇങ്ങനെ ചെയ്‌തതെന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്.
Most Read: ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം