കണ്ണൂർ: സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരണം നിക്ഷിപ്‌ത താൽപര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പ്രത്യേക വസ്‌ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. കറുത്ത വസ്‌ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ല; അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്‌റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകർ അറസ്‌റ്റിലായി.
ഇതിനിടെ കണ്ണൂരിൽ പോലീസിന്റെ മുന്നിൽ വച്ച് കെഎസ്‍യു നേതാവിനെ സിപിഐ എം പ്രവർത്തകർ മർദ്ദിച്ചു. പോലീസ് കസ്‌റ്റഡിയിലെടുത്ത കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെയാണ് മർദ്ദിച്ചത്.
Most Read: ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി മടങ്ങി