വയനാട്: മഴ മാറിയെങ്കിലും വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുമെന്ന് തീരുമാനം. വയനാടിന്റെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ പശ്‌ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത തുടരണം. കൂടാതെ, പരിസ്‌ഥിതി ദുർബല മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.
തുലാവർഷ മുന്നൊരുക്കങ്ങളും യോഗത്തിൽ വിശകലനം ചെയ്‌തു. പൂത്തുമല ഉൾപ്പടെയുള്ള മുൻകാല അനുഭവ പശ്‌ചാത്തലത്തിലാണ് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ഏതൊരു പ്രതിസന്ധിയെയും നേരിടാൻ ജില്ലാ സജ്‌ജമായിരിക്കണം. പ്രശ്‌ന സാധ്യതാ മേഖലകളിൽ പ്രത്യേക നിരീക്ഷണം തുടരണം. തുലാവർഷത്തിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുമെന്നും യോഗത്തിൽ ധാരണയായി.
ഈ വർഷം മഴയിൽ ജില്ലയിൽ വൻതോതിലുള്ള നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് യോഗം വിലയിരുത്തി. അതേസമയം, ജില്ല അഭിമുഖീകരിക്കുന്ന കടുത്ത വന്യജീവി ആക്രമണവും യോഗത്തിൽ ചർച്ച ചെയ്‌തു. വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ വനത്തിൽ ജലലഭ്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് പോലീസ് മേധാവി ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
Most Read: അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും; മൊഴികളിൽ പൊരുത്തക്കേടെന്ന് പോലീസ്