കൊച്ചി: കേരള ഹൈക്കോടതി ജഡ്‌ജിമാരായി എട്ടു പേരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം ശുപാർശ നൽകി. ഹൈക്കോടതി ബാറിൽ നിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ് ശുപാർശയിൽ ഉൾപ്പെട്ടിട്ടുള്ളത്. ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ അത് ചരിത്രമായി മാറും.
കേരള ഹൈക്കോടതി ചരിത്രത്തിൽ ഇതുവരെ മൂന്ന് വനിതകളേ ഹൈക്കോടതി ബാറിൽനിന്ന് നേരിട്ട് ജഡ്‌ജിമാരായിട്ടുള്ളൂ. എന്നാൽ ഇത്തവണ ഹൈക്കോടതി ബാറിൽനിന്നുള്ള രണ്ട് വനിതകളടക്കം നാല് വനിതകളാണ് ശുപാർശയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബാറിൽ നിന്നുള്ള ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കല്ലൂർ അറയ്‌ക്കൽ, ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സിഎസ് സുധ എന്നിവരാണ് ശുപാർശയിൽ ഉൾപ്പെട്ട വനിതകൾ.
മുൻ ചീഫ് ജസ്‌റ്റിസായിരുന്ന പരേതയായ കെകെ ഉഷ, കഴിഞ്ഞ മേയിൽ വിരമിച്ച ജസ്‌റ്റിസ് പിവി ആശ, ജസ്‌റ്റിസ് അനു ശിവരാമൻ എന്നിവരാണ് ഇതുവരെ ഹൈക്കോടതി ബാറിൽ നിന്ന് നേരിട്ട് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടിട്ടുള്ളത്.
രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) പിജി അജിത് കുമാർ, കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജി സി ജയചന്ദ്രൻ, ഹൈക്കോടതി അഭിഭാഷകരായ ബസന്ത് ബാലാജി, അരവിന്ദ കുമാർ ബാബു തവരക്കാട്ടിൽ എന്നിവരാണ് ശുപാർശയിൽ ഉൾപ്പെട്ട മറ്റുള്ളവർ
National News: സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ്