കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനം ഉണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ഇതുസംബന്ധിച്ച പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിച്ചത്.
കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയാണ് പ്രദേശത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടത്തെ 120 കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയൽ, വാഴൂർ പ്രദേശങ്ങളിലും ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
എന്നാൽ കോട്ടാംപറമ്പ് മേഖലയിൽ എങ്ങനെ ബാക്‌ടീരിയ എത്തിയെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്‌തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷങ്ങൾ. ഷിഗല്ല ബാക്‌ടീരിയയാണ് രോഗ കാരണം.
കുടലിനെയാണ് രോഗാണു പ്രധാനമായും ബാധിക്കുന്നത്. മനുഷ്യ വിസർജ്യത്തിൽ നിന്നാണ് രോഗാണു വെള്ളത്തിൽ കലരുന്നത്. അതുകൊണ്ട് തന്നെ വ്യക്‌തി ശുചിത്വം പ്രധാനമാണ്. മുതിർന്നവരേക്കാൾ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.
Read also: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍