കൊല്ലം: കെബി ഗണേഷ് കുമാർ എംഎൽഎക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കൊല്ലം വെട്ടിക്കവലയിൽ ആയിരുന്നു സംഭവം.
ക്ഷീര വികസന സമിതി ഓഫീസ് ഉൽഘാടനത്തിൽ നിന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. എംഎൽഎക്ക് ഒപ്പം ഉണ്ടായിരുന്നവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.
പോലീസെത്തി സംഘർഷം തടഞ്ഞു. എംഎൽഎക്ക് ഒപ്പം പുറത്താക്കപ്പെട്ട പിഎ പ്രദീപ് കോട്ടാത്തലയും ഉണ്ടായിരുന്നുവെന്നു പ്രതിഷേധക്കാർ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്‌റ്റിൽ ആയതിന് ശേഷം പ്രദീപിനെ എംഎൽഎ പുറത്താക്കിയിരുന്നു.
കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയാണു മർദിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തല മർദിച്ചത് എന്നും നാട്ടുകാർ ആരോപിച്ചു.
എംഎല്‍എയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പോലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണവും ഉയര്‍ന്നു. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നിക്കോട് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.
അതേസമയം, മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാർ എംഎൽഎയുടെ വിശദീകരണം.
Also Read: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരും എംഎല്‍എയും പോലീസ് കസ്‌റ്റഡിയില്‍