പട്‌ന: അടിക്കടി ഉണ്ടാകുന്ന പ്രളയത്തിന് ബിഹാറിൽ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഇതിന്റെ ഭാഗമായി നദീ സംയോജന പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കുന്നത്. ബിഹാറിൽ നിലവിൽ അടിക്കടി ഉണ്ടാകുന്ന പ്രളയവും വരൾച്ചയും വലിയ രീതിയിലുള്ള സാമ്പത്തിക തകർച്ചക്കും, ആൾനാശത്തിനും കാരണമാകുന്നുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി.
ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യാൻ ബിഹാറിൽ നിന്ന് സർവകക്ഷി പ്രതിനിധി സംഘത്തിന് സന്ദർശനാനുമതി തേടണമെന്നും തേജസ്വി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. 10 വർഷം മുൻപാണ് നദീ സംയോജന പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ബാഗ്‌മതി–ബുധി ഗണ്ഡക്, ബുധി ഗണ്ഡക്–ഗംഗ, കോസി–ബാഗ്‌മതി–ഗംഗാ എന്നീ നദികളാണ് ബന്ധിപ്പിക്കേണ്ടിയിരുന്നത്.
എന്നാൽ 2019ൽ കേന്ദ്ര സർക്കാർ അനുമതി നൽകിയത് കോസി–മേചി നദീ സംയോജനത്തിനാണ്. ഈ പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് തേജസ്വി ആരോപണം ഉന്നയിച്ചു. കൂടാതെ അണക്കെട്ടുകളുടെയും കനാലുകളുടെയും നിർമാണം ദേശീയ പദ്ധതികളായി നടപ്പാക്കണമെന്നും, ഇതിലൂടെ സംസ്‌ഥാന സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Read also: ചർച്ചകളിൽ പങ്കെടുക്കാം; നിലപാട് മാറ്റി കോൺഗ്രസ്