ന്യൂഡെൽഹി: ജാതി സെൻസസ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ബിഹാറിലെയും രാജ്യത്തെയും മുഴുവൻ ആളുകൾക്കും ഒരേ അഭിപ്രായമാണെന്നും ബിഹാർ നിയമസഭ രണ്ടു തവണ ഇതിനായി പ്രമേയം പാസാക്കിയെന്നും നിതീഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കു വേണ്ടിയാണ് തങ്ങൾ പ്രധാനമന്ത്രിയെ കണ്ടതെന്ന് തേജസ്വി യാദവ് പറഞ്ഞു. മൃഗങ്ങളുടെയും, മരണങ്ങളുടെയും വരെ കണക്കുകൾ എടുക്കാമെങ്കിൽ ഇതും എടുക്കാം. ജാതി സെൻസസ് നടത്തിയാൽ അതു ചരിത്രപരവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വളരെ പ്രയോജനകരവുമാണെന്ന് തേജസ്വി പറഞ്ഞു.
ബിജെപിയുടെ ജനക് റാം, കോൺഗ്രസ് നേതാവ് അജീത് ശർമ, ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്‌ഥാനി അവാം മോർച്ചയുടെ പ്രസിഡണ്ടുമായ ജിതൻ റാം മാഞ്ചി, ഇടതു പ്രതിനിധികൾ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിരന്തര ആവശ്യങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായത്.
Read Also: അഫ്‌ഗാനിൽ നിന്ന് 146 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി