ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 146 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരെ കൂടിയാണ് ഇന്ന് തിരിച്ചെത്തിച്ചത്. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ ഉടൻ മടങ്ങിയെത്തും. മലയാളിയായ കന്യാസ്‌ത്രീയും 46 അഫ്‌ഗാൻ പൗരൻമാരും ഈ വിമാനത്തിലുണ്ട്. ഇറ്റാലിയൻ സ്‌കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്‌റ്റർ തെരേസ ക്രസ്‌റ്റ ഉടൻ മടങ്ങാനാകുമെന്ന് ബന്ധുക്കളെ അറിയിച്ചു.
ഇതിനിടെ അഫ്‌ഗാനിസ്‌ഥാനിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അഭയം തേടുന്ന പശ്‌ചാത്തലത്തിൽ പൗരത്വ നിയമ ഭേദഗതി അനിവാര്യമെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തുവന്നു. അഫ്‌ഗാനിൽ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രതിസന്ധി കാണുമ്പോൾ ബോധ്യമാകും എന്തിനാണ് സിഎഎ നടപ്പിലാക്കുന്നത് എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്‌തു.
ഇന്നലെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു. ഇവരിൽ ചിലർ ഇനി അഫ്‌ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന.
Most Read: എൽഗാർ പരിഷത്; ജനകീയ സർക്കാർ രൂപീകരിക്കാൻ ശ്രമം, എൻഐഎ കുറ്റപത്രം