മുംബൈ: എൽഗാർ പരിഷത് കേസിൽ പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്തിനെതിരെ സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാർ ഉണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്ന് എൻഐഎ മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. യുഎപിഎ അടക്കമുള്ള കുറ്റം ചുമത്തി പതിനഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിരോധന സംഘടനയായ സിപിഐ മാവോയിസ്‌റ്റിലെ സജീവ അംഗങ്ങളാണ് ഇവരെന്നും എൻഐഎ ആരോപിക്കുന്നു.
മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, വെർനോൻ ഗോൺസാൽവസ്, വരവര റാവു, ഹാനി ബാബു, ആനന്ദ് തെൽതുംദെ, ഷോമ സെൻ, ഗൗതം നവ്‌ലഖ എന്നിവരുൾപ്പടെയാണ് അറസ്‌റ്റിലായത്. സായുധ വിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത് ജനകീയ സർക്കാർ ഉണ്ടാക്കുക എന്നതായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. വേതനവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.
പൂനെയിൽ എൽഗാർ പരിഷത് യോഗം സംഘടിപ്പിച്ചപ്പോൾ പ്രകോപനപരമായ പാട്ടുകൾ പാടുകയും നാടകങ്ങളും സ്‌കിറ്റുകളും അവതരിപ്പിക്കുകയും ചെയ്‌തു. ലഘുലേഖകളും വിതരണം ചെയ്‌തു. ഡെൽഹി, ജെഎൻയു സർവകലാശാലയിൽ നിന്നടക്കം നിരവധി വിദ്യാർഥികളെ അനുകൂലികളാക്കി മാറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
2017 ഡിസംബർ 31നാണ് പൂനെയിൽ എൽഗാർ പരിഷത് യോഗം നടന്നത്. യോഗത്തിൽ നടന്ന പ്രകോപനപരമായ പ്രസംഗങ്ങളും മറ്റുമാണ് പിറ്റേന്ന് ഭീമ കൊറേഗാവ് സംഘർഷത്തിന് വഴിവെച്ചതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
Also Read: ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു