പാറ്റ്ന: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സംസ്‌ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് തേജസ്വിയുടെ പിതാവ് ലാലുപ്രസാദ് യാദവ്. എല്‍ജെപിയിലെ ഭിന്നത എത്ര രൂക്ഷമായാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും ലാലുപ്രസാദ് കൂട്ടിച്ചേര്‍ത്തു.
എൽജെപിയിൽ ചിരാഗും പശുപതി കുമാര്‍ പരാസും തമ്മില്‍ നേതൃസ്‌ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇതിനിടയിലാണ് ലാലുവിന്റെ അഭിപ്രായ പ്രകടനം. നേരത്തെ തേജസ്വി യാദവ് ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്‌ച നടത്തുകയും അദ്ദേഹത്തിന് വേണ്ടി പരസ്യമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. ചിരാഗിന്റെ പിതാവും മുതിർന്ന എൽജെപി നേതാവുമായ രാം വിലാസ് പസ്വാന്‍ ഒരു സോഷ്യലിസ്‌റ്റും സാമൂഹ്യനീതിയിൽ ഉറച്ചു വിശ്വസിച്ച ആളുമായിരുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.
എന്‍ഡിഎ പുനപ്രവേശത്തിൽ ചിരാഗിന്റെ പ്രതീക്ഷകള്‍ ഇല്ലാതായതോടെയാണ് ആര്‍ജെഡിയുമായി സഖ്യ നീക്കം ഊര്‍ജിതമാക്കിയത്. എൽജെപിയിൽ പശുപതി പരസിനും അനുയായികൾക്കുമാണ് ബിജെപി പിന്തുണ ലഭിക്കുന്നത്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പശുപതിയ്‌ക്ക് അംഗത്വവും ലഭിച്ചിരുന്നു.
എല്‍ജെപിയിലെ പിളര്‍പ്പിനു പിന്നിൽ പ്രവർത്തിച്ചത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നു ചിരാഗ് പാസ്വാന്‍ തുറന്നടിച്ചിരുന്നു. ജെഡിയുവിനെയും നിതീഷ് കുമാറിനെയും നേരിടാന്‍ ആര്‍ജെഡിയുമായി സഹകരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന വസ്‌തുത ചിരാഗ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read also: പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി