പത്തനംതിട്ട: തടികയറ്റി വന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്‌ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഓട്ടോഡ്രൈവർ ഉതിമൂട് മാമ്പാറ വീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ് (40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ (41) എന്നിവർക്കാണ് പരിക്കേറ്റത്.
ലോറിക്കടിയിൽ പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരിൽ നിന്ന് തടികയറ്റി വന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരെ ഓട്ടോറിക്ഷ വരുന്നത് കണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോയി. മുകളിലേക്ക് തടിയും വീണു.
ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും പുറത്തെടുക്കാനായില്ല. തടിയുടെ കെട്ട് അയഞ്ഞുപോയതിനാൽ അഗ്‌നിശമന സേന എത്തിയിട്ടും രക്ഷാപ്രവർത്തനവും ദുഷ്‌കരമായി. ഒടുവിൽ ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read: പലചരക്ക് കടയില്‍ 10 വയസുകാരിക്ക് പീഡനം; ചങ്ങനാശേരിയില്‍ 74കാരന്‍ അറസ്‌റ്റിൽ