മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമി വിസ്‌മയിപ്പിച്ച വ്യക്‌തിത്വം ആയിരുന്നുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ബഹുമാനം ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. എൽഗർ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്‌റ്റാൻ സ്വാമി സമർപ്പിച്ച ഹരജികളിൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വാദം കേൾക്കുകയായിരുന്നു കോടതി.
ജസ്‌റ്റിസുമാരായ എസ്എസ് ഷിൻഡെ, എൻജെ ജമാദാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജൂലായ് അഞ്ചിന് സ്‌റ്റാൻ സ്വാമി മരണപ്പെട്ട ദിവസം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ചായിരുന്നു.
സാധാരണയായി ഞങ്ങൾക്ക് ഒട്ടും സമയം ഉണ്ടാകാറില്ല. എന്നാൽ അദ്ദേഹത്തിന്റെ (സ്‌റ്റാൻ സ്വാമിയുടെ) മരണാനന്തര ചടങ്ങ് മുഴുവനും കണ്ടു. എന്തൊരു ഉൽകൃഷ്‌ടനായ വ്യക്‌തിയാണ് അദ്ദേഹം. സമൂഹത്തിനായി അദ്ദേഹം നൽകിയ സേവനങ്ങൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ സേവനങ്ങളോട് ഞങ്ങൾക്ക് വളരെ ബഹുമാനമുണ്ട്. എന്നാൽ നിയമപരമായി അദ്ദേഹത്തിന് എതിരായുള്ള കാര്യങ്ങൾ വ്യത്യസ്‌ത വിഷയമാണ്; ജസ്‌റ്റിസ് ഷിൻഡെ പറഞ്ഞു.
ഭീമ കൊറഗാവ് കേസിൽ 2020 ഒക്‌ടോബറിൽ റാഞ്ചിയിൽ നിന്നാണ് ഫാദർ സ്‌റ്റാൻ സ്വാമിയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. ജയിലിൽ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ജൂലായ് അഞ്ചിന് ഹൃദയസ്‌തംഭനം മൂലം മരണപ്പെടുകയുമായിരുന്നു.
Read Also: പെഗാസസ് ഫോൺ ചോർത്തൽ വിവാദം; ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രം