വയനാട്: ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ഇതരസംസ്‌ഥാന തൊഴിലാളിയെ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. കര്‍ണാടക സ്വദേശിയായ സ്വാമിയെ ആണ് ബസിൽ നിന്നും ഇറക്കി വിട്ടത്. തുടർന്ന് ഇയാൾ മീനങ്ങാടി പോലീസിലും ബത്തേരി ഡിപ്പോയിലും പരാതി നല്‍കി.
മീനങ്ങാടിയില്‍നിന്ന് തൊടുപുഴയിലേക്കുള്ള യാത്രക്കിടെ താമരശേരി ചുരത്തിലാണ് ഇറക്കിവിട്ടത്. തൊടുപുഴയിലുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് സ്വാമി. വയനാട്ടിലുള്ള തൊഴിലുടമയുടെ വീട്ടില്‍ വന്ന് തിരികെ മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് കെഎസ്ആർടിസി ബസിൽ ദുരനുഭവം ഉണ്ടായത്.
തൊടുപുഴ വഴി പത്തനംതിട്ടയിലേക്കു പോകുന്ന സൂപ്പര്‍ഫാസ്‌റ്റ് ബസിലാണ് സ്വാമി സീറ്റ് ബുക്ക് ചെയ്‌തത്. ഭാഷ വശമില്ലാത്തതിനാല്‍ സ്വാമിക്ക് ടിക്കറ്റ് റിസര്‍വ് ചെയ്‌ത് നല്‍കിയതും ബസില്‍ കയറ്റിവിട്ടതും തൊഴിലുടമയുടെ മകളാണ്. മീനങ്ങാടിയില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് കണ്ടക്‌ടർ ടിക്കറ്റ് എടുക്കാനാവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പകര്‍പ്പ് കാണിച്ചെങ്കിലും പരിശോധിക്കാതെ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ചുരത്തില്‍ ഇറിക്കിവിടുകയും ചെയ്‌തെന്നാണ് പരാതി.
Read also: കെവി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ സന്തോഷം; ഇപി ജയരാജൻ