കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്‌ഥാനാർഥിക്കായി കെവി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞത് സന്തോഷകരമായ വർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം നിശ്‌ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയും ഉണ്ട്. കെവി തോമസ് വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ലെന്നും ഇപി ജയരാജൻ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെവി തോമസിനെ ഒരിക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ല. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ ഇപ്പോഴും എതിർക്കുന്നവരാണ്. ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി.
പരാജയ ഭീതിയുള്ളവർ ഏത് വൃത്തികെട്ട വേഷവും കെട്ടും. അതിന്റെ ഭാഗമായാണ് യുഡിഎഫ് അപര സ്‌ഥാനാർഥിയെ തേടി നടക്കുന്നത്. വർഗീയ ശക്‌തികളുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരാണ് യുഡിഎഫ് എന്നും മതേതരത്വം ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിനൊപ്പം ആണെന്നും ഇപി ജയരാജൻ പറഞ്ഞു.
കെവി തോമസിന്റെ തീരുമാനം ആവേശം പകരുന്നതാണെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിന്റെ ഭാഗമാണ് മാഷിന്റെ നിലപാട് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ശരിയുടെ പക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.
Most Read: തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും