വയനാട്: മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട് തേടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കണമെന്ന് ഗതാഗത കമ്മീഷനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഓഫീസിലെ ചില ഉദ്യോഗസ്‌ഥരിൽ നിന്നും മാനസിക പീഡനം ഉണ്ടായതായി വ്യക്‌തമാക്കിയ സിന്ധുവിന്റെ ഡയറികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.
വകുപ്പ്തല അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ജോയിന്റ് കമ്മീഷണർ കൽപ്പറ്റയിൽ എത്തും. തുടർന്ന് മാനന്തവാടി സബ് ഓഫീസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്‌ണയോട് സംഭവത്തിൽ വിശദീകരണം തേടും. അതേസമയം സിന്ധുവിന്റെ ആത്‌മഹത്യക്ക് പിന്നാലെ ജീവനക്കാർക്കെതിരെ മാനന്തവാടി സബ് ആർടി ഓഫീസിന് മുന്നിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾ പ്രതിഷേധം ശക്‌തമാക്കിയിട്ടുണ്ട്.
സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിൽ നിന്നും 20 പേജുള്ള ഡയറിയും മറ്റു ചില കുറിപ്പുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. താന്‍ ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്‌ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്. കൂടാതെ ആത്‌മഹത്യക്ക് മൂന്ന് ദിവസം മുൻപ് ഓഫീസിലെ അന്തരീക്ഷം ചൂണ്ടിക്കാട്ടി വയനാട് ആർടിഒയെ നേരിൽ കണ്ട് സിന്ധു പരാതിയും നൽകിയിരുന്നു. എന്നാൽ സിന്ധു സഹപ്രവര്‍ത്തകര്‍ക്കെതിരായി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്‌ണയുടെ വാദം.
ഇന്നലെ രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ളാര്‍ക്ക് സിന്ധു(42)വിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെ ആത്‌മഹത്യയിൽ ദുരൂഹത ഉണ്ടെന്ന് വ്യക്‌തമാക്കി സിന്ധുവിന്റെ ബന്ധുക്കൾ രംഗത്ത് വരികയും ചെയ്‌തിരുന്നു. സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്നാണ് സിന്ധു ആത്‍മഹത്യ ചെയ്‌തതെന്നാണ് സഹോദരൻ നോബിൽ ആരോപണം ഉന്നയിച്ചത്.
Read also: മുല്ലപ്പെരിയാർ; മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി