ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാ സേന രണ്ട് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സോപോർ മേഖലയിൽ നിന്നും ഭീകരർ കുപ് വാരയിലേക്ക് എത്തുന്നതായി സുരക്ഷാ സേനക്ക് രഹസ്യം വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെത്തി. കുപ് വാരയിലെ യുവാക്കൾക്ക് പരിശീലനം നൽകാനും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ടാണ് ഇവർ എത്തിയതെന്ന് പോലീസ് പറയുന്നു.
ഇവർ സഞ്ചരിച്ച കാറിൽ നിന്നും എകെ-47 തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ് എന്നിവ കണ്ടെടുത്തു. 7 ലക്ഷം രൂപയും ഇവരുടെ കൈവശം ഉണ്ടായിരുന്നു. സോപോർ സ്വദേശികളായ വസീം ഇർഷാദ്(23), മെഹ്റാജുദ്ദീൻ വാനി(21) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരുടെയും പേരിൽ യുഎപിഎയും ആയുധം കൈവശം വച്ചതിനുള്ള വകുപ്പുകളും ചുമത്തിയെന്നാണ് പോലീസ് നൽകുന്ന വിവരങ്ങൾ. മേഖലയിൽ സുരക്ഷ ശക്തമാക്കാനാണ് പോലീസിന്റെയും സുരക്ഷാ സേനയുടെയും തീരുമാനം.
Read Also: സുരക്ഷാപ്രശ്നം; ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക