വാഷിംഗ്ടണ്‍: സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രവേശനം തടയുമെന്ന് മെയ് 9 ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി.
ചൈനീസ് സൈന്യവുമായി ബന്ധമുള്ള കുറച്ച് വിദ്യാര്‍ത്ഥികളെയും ഗവേഷകരെയുമാണ് ഒഴിവാക്കിയതെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവിയായ ചാഡ് വുള്‍ഫ് പറഞ്ഞു. രാജ്യത്തിന് പ്രാധാന്യമുള്ള ഗവേഷണ വിവരങ്ങള്‍ ചോരുന്നത് തടയുന്നതിനാണ് ഈ നീക്കം. കോവിഡ് വാക്സിന്‍ സംബന്ധിച്ച ഗവേഷണങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും വുള്‍ഫ് അറിയിച്ചു. സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്ന ചൈനയുടെ നടപടി അനുവദിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും വുള്‍ഫ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ചൈനയില്‍ നിന്നുള്ള ചില ഉല്‍പന്നങ്ങളും അമേരിക്ക നിരോധിച്ചിരിക്കുകയാണ്. തൊഴിലാളികളെ അടിമകളെ പോലെയാണ് ചൈന പണിയെടുപ്പിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മനുഷ്യന്റെ അന്തസ്സിനെ മാനിക്കാന്‍ ചൈന തയാറാകണമെന്നും വുള്‍ഫ് പറഞ്ഞു. സിന്‍ജിയാങ് മേഖലയില്‍ മുസ്‌ലിം വിഭാഗത്തെ ചൈനീസ് ഭരണകൂടം ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഉല്‍പന്നങ്ങള്‍ നിരോധിച്ചത്. ഹോങ്കോങ് വിഷയത്തില്‍ ചൈന സ്വീകരിച്ച നിലപാടും അമേരിക്കയുടെ പ്രതിഷേധം ശക്തമാക്കുന്നതിന് ഇടയാക്കി.
3.6 ലക്ഷത്തോളം ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കോളേജുകള്‍ അടച്ചിരിക്കുകയാണ്. പഠനം എപ്പോള്‍ പുനരാരംഭിക്കും എന്നുള്ളത് ഇപ്പോഴും തീരുമാനം ആയിട്ടില്ല.