ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും മേഘാലയ ഗവർണർ സത്യപാൽ മാലിക് വീണ്ടും രംഗത്ത്. തന്നെ ഗവർണർ പദവിയിൽ നിന്ന് നീക്കം ചെയ്‌താലും കർഷകർക്ക് വേണ്ടി ശബ്‌ദം ഉയർത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഉത്തർപ്രദേശ്, രാജസ്‌ഥാൻ, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ബിജെപിക്കുള്ള പിന്തുണ നഷ്‌ടപ്പെടുമെന്നും മാലിക് പ്രവചിച്ചു.
“ഒരു നായ മരിച്ചാൽ പോലും അനുശോചനം രേഖപ്പെടുത്തുന്നു, പക്ഷേ 250 കർഷകർ മരിച്ചു, എന്നിട്ടും ആരും അനുശോചനം അറിയിച്ചിട്ടില്ല. ഈ കർഷക പ്രക്ഷോഭം ഇതുപോലെ തുടരുകയാണെങ്കിൽ പടിഞ്ഞാറൻ യുപി, രാജസ്‌ഥാൻ, ഹരിയാന എന്നിവിടങ്ങൾ ബിജെപിക്ക് നഷ്‌ടമാകും”- ഗവർണർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കർഷക പ്രതിഷേധത്തെ കുറിച്ച് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ചതായി മാലിക് അവകാശപ്പെട്ടു. കർഷകരെ വെറുംകയ്യോടെ തിരിച്ചയക്കരുതെന്നും സർക്കാർ ഉടൻ അവരുമായി ചർച്ചകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറായിരിക്കെ കേന്ദ്ര സർക്കാരിന് എതിരെ വിവാദ പ്രസ്‌താവന നടത്തുന്നതിൽ ആശങ്കയുണ്ടോയെന്ന ചോദ്യത്തിന് മാലിക്കിന്റെ മറുപടി ഇങ്ങനെ; “ഞാൻ അവരെ ദ്രോഹിക്കുന്നുവെന്ന് സർക്കാർ കരുതുന്നുവെങ്കിൽ ഞാൻ മാറിനിൽക്കും. ഞാൻ ഗവർണറല്ലെങ്കിലും സംസാരിക്കും. കർഷകരുടെ ഈ അവസ്‌ഥ എനിക്ക് സഹിക്കാനാവില്ല,”- അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ നേരത്തെയും വിവാദ പ്രസ്‌താവനകൾ നടത്തിയ വ്യക്‌തിയാണ് മാലിക്. ജമ്മു-കശ്‌മീർ ഗവർണർ ആയിരിക്കെ 2019 ഓഗസ്‌റ്റിൽ സംസ്‌ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കുകയും ചെയ്‌ത കേന്ദ്ര നടപടിയെ വിമർശിച്ച മാലിക്കിനെ ഗോവയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു. പിന്നീട് ഗോവയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തെ മേഘാലയയിലേക്ക് സ്‌ഥലം മാറ്റുകയായിരുന്നു.
Also Read: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്