ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്. കമൽഹാസന്റെ വിശ്വസ്‌ഥനും മക്കൾ നീതി മയ്യം ഖജാൻജിയുമായ ചന്ദ്രശേഖറിന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 8 കോടി രൂപയോളം പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
ഡിഎംകെ. തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെഎസ് ധനശേഖരന്‍, എംഡിഎംകെ ജില്ലാ അസി. സെക്രട്ടറി കവിന്‍ നാഗരാജന്‍ തുടങ്ങിയവരുടെ വീട്ടിലും റെയ്‌ഡ് നടന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ മൽസരിക്കുന്ന മണ്ഡലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്‌ഡ്.
എല്‍ മുരുകന്‍ മൽസരിക്കുന്ന തിരുപ്പൂരിലെ താരാപുരം മേഖലയിലാണ് കൂടുതൽ ഇടങ്ങളിൽ റെയ്‌ഡ് നടന്നതെന്നാണ് സൂചന. തിരുപ്പൂരിന് പുറമെ മധുരയിലും റെയ്‌ഡ് നടന്നു.
അതേസമയം മധുരയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്ക്വാഡ് പരിശോധനയിൽ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടികൂടി. വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചവയാണ് ഇത്. അണ്ണാ ഡിഎംകെ സ്‌ഥാനാർഥി ആർബി ഉദയകുമാറിന്റെ ചിത്രവും പൊതികളിൽ ഉണ്ടായിരുന്നു.
Read Also: അഭയ കേസ്; ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും