ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു. സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. ഗവർണറുടെ അനുമതിയില്ലാതെ തന്നെ വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ തമിഴ്‌നാട് നിയമസഭയിൽ പാസാക്കി. ഗവർണർ ആർഎൻ രവിയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ സർവകലാശാലാ വിസിമാരുടെ സമ്മേളനം തുടരുന്നതിനിടെയാണ് പുതിയ നീക്കം.
ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ പൊൻമുടിയാണ് വൈസ് ചാൻസലർ നിയമനാധികാരം സംസ്‌ഥാന സർക്കാരിൽ നിക്ഷിപ്‌തമാക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിൽ ഗവർണറാണ് വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സംസ്‌ഥാനമായ ഗുജറാത്തിൽ പോലും സർക്കാരിന്റെി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്ന് പേരിൽ ഒരാളെയാണ് വൈസ് ചാൻസലറായി നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ഗവർണർ പ്രത്യേക അധികാരം ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അവമതിക്കലാണെന്നും സ്‌റ്റാലിൻ സഭയിൽ പറഞ്ഞു.
Read Also: ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം