കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്‌റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് മാറ്റി. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും. മതിയായ തെളിവുകൾ ഇല്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്‌തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ച് മാറ്റിയത്.
കേസിൽ ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്‌റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്. ഡിസംബർ 23ന് ശിക്ഷ പ്രഖ്യാപിച്ചത് മുതൽ ഇരുവരും ജയിലിലാണ്. ശിക്ഷ മരവിപ്പിക്കണമെന്ന ഹരജിയിൽ കോടതി സിബിഐയുടെ വിശദീകരണം തേടിയിട്ടുണ്ട്. ഇരുവരും നൽകിയ അപ്പീലുകളും കോടതിയുടെ പരിഗണനയിലുണ്ട്.
Read also: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കും; ടിക്കാറാം മീണ