കൊച്ചി: അഭയ കേസ് പ്രതികളായ സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്ക് ജാമ്യം ലഭിച്ചതിൽ സിബിഐയെ വിമർശിച്ച് കേസിൽ ഹരജി ചേർന്ന ജോമോൻ പുത്തൻപുരയ്‌ക്കൽ. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായി എന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികളുടെ അപ്പീലിന് സിബിഐ മറുപടി നൽകിയില്ല. മനഃപൂർവം തോറ്റു കൊടുക്കുകയായിരുന്നു. ഇതിനെതിരെ സിബിഐ ഡയറക്‌ടർക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്ന് ജോമോൻ പുത്തൻപുരയ്‌ക്കൽ പറഞ്ഞു.
28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് അഭയ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആരോഗ്യ കാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ഇവർ നൽകിയ അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജിയിലാണ് വിധി.
അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടിവയ്‌ക്കണം, സംസ്‌ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്‌ഥകൾ.
അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹരജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്‌റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്.
2021 ഡിസംബർ 23നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്‌റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്.
എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്‌ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹരജിയിൽ പ്രതികൾ ചോദ്യം ചെയ്‌തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്‌ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹരജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Most Read: മറഡോണയുടെ മരണം; എട്ട് മെഡിക്കല്‍ സ്‌റ്റാഫുകള്‍ വിചാരണ നേരിടണം