അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിലെ എട്ട് ഉദ്യോഗസ്‌ഥര്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ്. മറഡോണയുടെ പരിചാരകരായ എട്ട് പേരാണ് കോടതിയില്‍ വിചാരണ നേരിടേണ്ടത്.
തലച്ചോറിലെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിച്ചിരുന്ന മറഡോണയോട് പരിചാരകര്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പരിചാരകരുടെ നിരുത്തരവാദിത്തം മറഡോണയെ മരണത്തിന് വിട്ടുകൊടുത്തു എന്നാണ് പ്രോസിക്യൂട്ടറുടെ വാദം. മെഡിക്കല്‍ സ്‌റ്റാഫുകളുടെ വിചാരണാ തീയതി പിന്നീട് പ്രഖ്യാപിക്കും.
ന്യൂറോ സര്‍ജനും കുടുംബ ഡോക്‌ടറുമായ ലിയോപോള്‍ഡോ ലുക്ക്, സൈക്കാട്രിസ്‌റ്റ് അഗസ്‌റ്റിന കൊസച്ചോവ്, സൈക്കോളിജിസ്‌റ്റ് കാര്‍ലോസ് ഡയസ്, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍, നാന്‍സി ഫോര്‍ലിനി, നഴ്‌സുമാര്‍ എന്നിവരുള്‍പ്പടെ ഉള്ളവരാണ് വിചാരണ നേരിടേണ്ടി വരുക.
മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ വിചാരണ നേരിടുക. എട്ട് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ് ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.
കൃത്യ സമയത്ത് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. 2 മണിക്കൂറോളം മറഡോണ വേദനയുടെ സൂചനകള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അരമണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് എത്തിയതെന്നും മെഡിക്കല്‍ റിപ്പോര്‍ട് വ്യക്‌തമാക്കുന്നു.
Most Read: അസം പ്രളയം; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേർ