ഗുവാഹത്തി: ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്‌ടിച്ചയാളുടെ കയ്യിൽ നിന്ന് കൂടുതൽ സാധനസാമഗ്രികൾ കണ്ടെടുത്തതായി പോലീസ്. കഴിഞ്ഞ ദിവസം പിടിയിലായ വാസിദ് ഹുസൈന്റെ ഭാര്യവീട്ടിൽ നിന്നാണ് ഐപാഡുകൾ അടക്കം പോലീസ് കണ്ടെടുത്തത്. ഇവയിൽ പലതും മറഡോണയുടേതാണെന്നും സംശയമുണ്ട്.
രണ്ട് ഐപാഡുകൾ, ഒരു ജാക്കറ്റ്, ഒരു ടീ ഷർട്ട്, രണ്ട് ജോഡി ഷൂ, ഒരു പാവ, രണ്ട് സ്‌ക്വാഷ് റാക്കറ്റുകൾ, ഒരു വാച്ച്, ആറ് ലൈറ്ററുകൾ, ഒരു വാസ്‌ലിൻ ബോട്ടിൽ, തൊപ്പി എന്നിവയാണ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ ഏതെല്ലാമാണ് മറഡോണയുടേതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഖുമാത്തൈയിലെ പ്രതിയുടെ ഭാര്യവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇതെല്ലം പിടിച്ചെടുത്തതെന്നും ശിവസാഗർ പോലീസ് സൂപ്രണ്ട് രാകേഷ് റോഷൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മറഡോണയുടെ ലിമിറ്റഡ് എഡിഷൻ ഹുബോൾട്ട് വാച്ച് മോഷ്‌ടിച്ച വാസിദ് ഹുസൈനെ അസം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ദുബായിൽ മറഡോണയുടെ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു പ്രതി. ഇവിടെ നിന്ന് വിലകൂടിയ വാച്ച് മോഷ്‌ടിച്ച ശേഷം കഴിഞ്ഞ ഓഗസ്‌റ്റിൽ ഇയാൾ നാട്ടിലേക്ക് വരികയും ചെയ്‌തു. ദുബായ് പോലീസ് നൽകിയ വിവരത്തെ തുടർന്ന് അസം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. മറഡോണയുടെ വാച്ചും പ്രതിയിൽ നിന്ന് കണ്ടെടുത്തിരുന്നു.
Also Read: വിവാദ പരാമർശം; രഞ്‌ജൻ ഗൊഗോയ്‌ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്