ദിസ്‌പൂർ: അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. പ്രളയം ബുധനാഴ്‌ചയും രൂക്ഷമായിരുന്നു. ഹൊജായി ജില്ലയിൽ നാല് മരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടപ്പോൾ, കാംരൂപിൽ രണ്ട് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു, ബാർപേട്ടയിലും നൽബാരിയിലും മൂന്ന് പേർ വീതവും മരിച്ചു. 32 ജില്ലകളിലെ 4941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്.
2.71 ലക്ഷത്തിലധികം ആളുകളാണ് 845 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 1025 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങൾ സജ്‌ജീകരിച്ചിട്ടുണ്ട്. ബജാലി, ബക്‌സ, ബാർപേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ-ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രൊപൊളിറ്റൻ , മോറിഗാവ്, നാഗോൺ, നാൽബാരി, ശിവസാഗർ, സോനിത്പൂർ, സൗത്ത് സൽമാര, ഉദൽഗുരി തുടങ്ങിയ ജില്ലകൾ പ്രളയത്തിൽ മുങ്ങി.
പ്രളയത്തിൽ 99,026 ഹെക്‌ടറിൽ കൂടുതൽ കൃഷിയാണ് നശിച്ചത്. കോപ്പിലി, ദിസാങ്, ബ്രഹ്‌മപുത്ര നദികളിലെ ജലനിരപ്പ് പലയിടത്തും അപകടകരമാം വിധമാണ് ഒഴുകുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്‌ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), അസം പോലീസിന്റെ ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
Read Also: നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു