കൽപറ്റ: സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പട്ടയഭൂമിയിലെ മരങ്ങൾ വിൽക്കാൻ ശ്രമിച്ച കർഷകർ നിയമനടപടികളുടെ കുരുക്കിൽ. സൗത്ത് വയനാട് ഡിവിഷനിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രം 42 കേസുകളാണ് കർഷകർക്ക് എതിരെയുള്ളത്. ഇതിൽ 8 കേസുകൾ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് എതിരെയാണ്. സർക്കാരിൽ നിക്ഷിപ്‌തമായ മരം മോഷണം പോയി എന്ന ഡെപ്യൂട്ടി തഹസിൽദാരുടെ പരാതിയിൽ 68 ഭൂവുടമകൾക്കെതിരെ ബത്തേരി പോലീസും കേസ് എടുത്തിട്ടുണ്ട്.
മരംലോബിക്കെതിരായ കേസ് ശക്‌തമാക്കുന്നതിന്റെ ഭാഗമായ നടപടിക്രമങ്ങൾ സാധാരണക്കാരായ ഭൂവുടമകൾക്കും ബാധകമാകുന്ന സ്‌ഥിതിയാണ് ഇപ്പോഴുള്ളത്. കർഷകരുടെയും ആദിവാസികളുടെയും ഭൂമിയിൽനിന്നു ചുളുവിലക്കാണ് മരംലോബി കോടികളുടെ മരങ്ങൾ സ്വന്തമാക്കിയത്. വൻ സ്വാധീനമുള്ള മുഖ്യപ്രതികൾ പഴുതുകളിലൂടെ ഊരിപ്പോയാലും തങ്ങളുടെ പേരിലുള്ള കേസുകൾക്ക് ഇളവുണ്ടായേക്കില്ലെന്ന ഭീതിയിലാണ് കർഷകരും ആദിവാസികളും.
വഞ്ചനയിലൂടെ കൊള്ളലാഭം കൊയ്യാനിറങ്ങിയവർക്കൊപ്പം സ്വന്തം ഭൂമിയിലെ മരം വിറ്റായാലും കോവിഡ്- കാർഷിക പ്രതിസന്ധിയെ കുറച്ചെങ്കിലും മറികടക്കാമെന്ന് ആശ്വസിച്ച സാധാരണക്കാരും കുരുക്കിലാവുകയാണ്. മരംമുറിക്കാൻ കരാർ എടുത്തവരും മരം മുറിച്ച തൊഴിലാളികളും കേസിൽപെട്ടിട്ടുണ്ട്.
Also Read: ശക്‌തമായ തെളിവുണ്ട്, പ്രതിക്ക് കനത്ത ശിക്ഷ വാങ്ങിനൽകും; വിസ്‌മയയുടെ വീട് സന്ദർശിച്ച് ഐജി