കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച വിസ്‌മയയുടെ നിലമേല്‍ കൈതോടുള്ള വീട് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി സന്ദർശിച്ചു. വിസ്‌മയയുടെ അച്ഛനും കുടുംബാംഗങ്ങളുമായി ഐജി വിശദമായി കാര്യങ്ങൾ ചര്‍ച്ച ചെയ്‌തു.
കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്‌മയയുമായി അടുപ്പമുള്ള എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും. ശക്‌തമായ തെളിവുകളുള്ള കേസാണ്. പെൺകുട്ടിക്ക് ജീവൻ നഷ്‌ടപ്പെട്ട കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകും. വലിയ ക്രൈം ആണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്‌റ്റുമോർട്ടം റിപ്പോർട് കിട്ടിയിട്ടുണ്ട്. ഡോക്‌ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകും; ഹര്‍ഷിത അട്ടല്ലൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിസ്‌മയയുടെ ഭര്‍ത്താവ് കിരൺ വീട്ടിൽ വന്ന് അതിക്രമം നടത്തിയ കേസിൽ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടതിലും ഐജി പ്രതികരിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പോലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്തുതീര്‍പ്പ് ആക്കുകയും ആയിരുന്നു. ഇക്കാര്യത്തിൽ പോലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ല. അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളൂ. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്‌മയയും കുടുംബവുമാണ് തീരുമാനിച്ചത്. അത് അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും ഐജി ഹര്‍ഷിത അട്ടല്ലൂരി വിശദീകരിച്ചു.
അതേസമയം, കേസ് ഏറ്റെടുത്ത അന്വേഷണ ഉദ്യോഗസ്‌ഥയോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഇത് വരെയുള്ള പോലീസ് നടപടിയിൽ തൃപ്‌തിയുണ്ടെന്നും വിസ്‌മയയുടെ കുടുംബം പ്രതികരിച്ചു.
Most Read: മാനനഷ്‌ടകേസ്; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്‌ക്ക് രണ്ട് കോടി രൂപ പിഴ