ബെംഗളൂരു: മാനനഷ്‌ടകേസിൽ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ പാര്‍ട്ടി നേതാവുമായ ദേവഗൗഡയ്‌ക്ക് രണ്ട് കോടി രൂപ പിഴയിട്ട് കര്‍ണാടക ഹൈക്കോടതി. ബെംഗളുരു കമ്പനിയായ നന്ദി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോറിഡോര്‍ പ്രോജക്‌ട് (നൈസ്) നല്‍കിയ കേസിലാണ് കോടതി വിധി.
2011ല്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമ്പനിക്കെതിരെയും മാനേജിംഗ് ഡയറക്‌ടർ അശോക് ഖെനിക്കെതിരെയും വാസ്‌തവ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്‌തത്.
ബെംഗളൂരു മുതല്‍ മൈസൂര്‍ വരെയുള്ള റോഡ് നിര്‍മാണം നടത്തിയത് നൈസ് ആയിരുന്നു. ജനങ്ങളുടെ പണം കമ്പനി ധൂര്‍ത്തടിക്കുകയാണെന്നും അവരുടെ പദ്ധതിയുടെ പേര് ‘കൊളളയടി’യെന്ന് മാറ്റണമെന്നുമാണ് ദേവഗൗഡയുടെ പരാമർശം.
2004 മുതല്‍ ദേവഗൗഡ നൈസിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1995ല്‍ ഗൗഡ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ബെംഗളൂരു – മൈസൂര്‍ പദ്ധതിക്ക് അനുമതി നല്‍കുന്നത്. കരാര്‍ ഏറ്റെടുത്ത കണ്‍സോര്‍ഷ്യം പദ്ധതി പിന്നീട് നൈസിന് കൈമാറുകയായിരുന്നു.
അതേസമയം ദേവഗൗഡയുടെ പ്രസ്‌താവന ഒരു പൗരന് ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് ഉള്ളില്‍ നിന്നുള്ളതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ ഇത് അംഗീകരിക്കാതെ കോടതി രണ്ട് കോടി രൂപ പിഴയിടുകയായിരുന്നു.
കൂടാതെ ഭാവിയില്‍ കമ്പനിക്കെതിരെ എന്തെങ്കിലും പ്രസ്‌താവന നടത്തുന്നതില്‍ നിന്ന് ഗൗഡയെ വിലക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: ദളിത് യുവാവുമായി വിവാഹം; യുപിയിൽ മുസ്‌ലിം യുവതിയുടെ തലമുണ്ഡനം ചെയ്‌തു