മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ ഭിന്നശേഷിക്കാരനായ 15കാരൻ സൗഹാനെ കാണാതായിട്ട് നൂറുദിവസങ്ങൾ പിന്നിടുന്നു. മകൻ എവിടെയെന്ന് അറിയാതെ വിങ്ങിപ്പൊട്ടുകയാണ് ഉമ്മ ഖദീജ. വെറ്റിലപ്പാറ ചൈനങ്ങാട് സ്വദേശികളായ പൂളക്കൽ ഹസൻകുട്ടി, ഖദീജ ദമ്പതികളുടെ ഇളയ മകനായ സൗഹാനെ ഓഗസ്‌റ്റ് ആദ്യമാണ് കാണാതാകുന്നത്. പോലീസും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വീടിനടുത്തുള്ള ചെക്കുന്ന് മലയുടെ താഴ്‌വരയിൽ വെച്ചാണ് സൗഹാനെ അവസാനമായി നാട്ടുകാർ കണ്ടത്. വീടിന് സമീപത്ത് കണ്ട കുരങ്ങിനെ പിന്തുടർന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് സൗഹാൻ ഓടിക്കയറുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടി കുരങ്ങിനെ കളിപ്പിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. ഇതിന് ശേഷം സൗഹാനെ കുറിച്ച് യാതൊരു വിവരവുമില്ല. കാട്ടിൽ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.
ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളും മറ്റ് വന്യ മൃഗങ്ങളുമുള്ള വലിയ കാട്ടിൽ സൗഹാനായി അധികൃതരും വോളണ്ടിയര്‍മാരുമടക്കം 150 പേര്‍ തിരച്ചിൽ നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. മകനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കാം എന്നാണ് ഖദീജ ആവർത്തിക്കുന്നത്. മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്, തിരിച്ചുവന്നിട്ടും ഉണ്ട്. എന്നാൽ ഇത്തവണ പോയിട്ട് വന്നില്ല. പോലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നും സൗഹാന്റെ കുടുംബം ആരോപിക്കുന്നു.
തട്ടിക്കൊണ്ട് പോയതാകാം എന്ന സംശയത്തെ തുടർന്ന് സംഭവ ദിവസം സൗഹാന്റെ വീടിന്റെ പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്‌ത ഒരു വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എങ്കിലും ഒരു സൂചനയും ലഭിച്ചില്ല. വനത്തിൽ മുഴുവൻ വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും ലഭിക്കാത്തത് സൗഹാന്റെ തിരോധാനത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്. അരീക്കോട് എസ്‌എച്ച്‍ഒ ലൈജുമോന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
Also Read: അപകീർത്തി പ്രചാരണം; പരാതി നൽകി അൻസി കബീറിന്റെ കുടുംബം