തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ യാത്രാ സൗകര്യം ഒരുക്കാൻ കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി വരുന്നു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ഈ ബസുകളുടെ ഡീസൽ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, ബസിന്റെ അറ്റകുറ്റ പണികളുടെ ചെലവ് തുടങ്ങിയവ കെഎസ്‌ആർടിസി തന്നെയാകും വഹിക്കുക. ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നഷ്‌ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഗതാഗത വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലാഭകരമായ റൂട്ടിൽ മാത്രം ബസോടിക്കുക എന്നത് പ്രാവർത്തികമല്ല. സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്ത് സർവീസ് നടത്തേണ്ടി വരും. ഇത്തരത്തിൽ ഉണ്ടാകുന്ന നഷ്‌ടം നികത്താനാണ് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായം തേടുന്നത്.
ഗ്രാമീണ മേഖലയിൽ ബസുകൾ എത്തിപ്പെടാത്ത നിരവധി സ്‌ഥലങ്ങളുണ്ട്. ഇവിടങ്ങളിൽ പഞ്ചായത്ത്, കോർപറേഷനുകൾ എന്നിവക്ക് ബസ് ഓടിക്കേണ്ട റൂട്ടുകൾ നിശ്‌ചയിക്കാം. ഗ്രാമീണ റോഡുകളിലൂടെ ഓടിക്കാൻ കഴിയുന്ന 25, 32 സീറ്റ് ബസുകൾ ഇതിനായി വാങ്ങും. തിരുവനന്തപുരം നഗരത്തിൽ ഏഴ് സിറ്റി സർക്കുലർ സർവീസുകൾ ചിങ്ങം ഒന്ന് മുതൽ ഓടിത്തുടങ്ങും.
88 ബസുകൾ ഇതിനായി സജ്‌ജീകരിച്ചിട്ടുണ്ട്. 50 രൂപ ടിക്കറ്റിൽ 20 മണിക്കൂർ യാത്ര ചെയ്യാനാകും. മൽസ്യത്തൊഴിലാളി സ്‌ത്രീകൾക്കുള്ള പ്രത്യേക സമുദ്ര ബസുകളും ഉടൻ നിരത്തിലിറങ്ങും. കെഎസ്‌ആർടിസിയുടെ നഷ്‌ടം കാലങ്ങളായി ഒപ്പമുള്ളതാണ്. ഇത് ഒറ്റയടിക്ക് ഒഴിവാക്കാനാകില്ല. കോവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞത് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഒന്നാം പിണറായി സർക്കാർ 4608 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.
2020-21 കാലഘട്ടത്തിൽ 1747.58 കോടി രൂപയും നൽകി. അടുത്ത മാർച്ച് വരെ കെഎസ്‌ആർടിസി പെൻഷൻ മുടങ്ങാതെ നൽകാൻ സഹകരണ ബാങ്കുകളുമായി കരാറും ഒപ്പിട്ടിട്ടുണ്ട്. കൂടാതെ, 3000 ബസുകൾ മൂന്ന് വർഷം കൊണ്ട് സിഎൻജിയിലേക്ക് മാറ്റും. 300 കോടി രൂപയാണ് ഇതിനുവേണ്ടത്. ഇതിലൂടെ വർഷം 500 കോടി രൂപ ഡീസൽ ചെലവിൽ ലഭിക്കാനാകും. ചെലവ് കുറച്ചും വൈവിധ്യവൽകരണത്തിലൂടെ സ്‌ഥാപനത്തിന്റെ നഷ്‌ടം കുറക്കുകയുമാണ് ലക്ഷ്യം- മന്ത്രി പറഞ്ഞു.
Also Read: പ്രളയ സെസ് പിൻവലിച്ചു; ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നുമുതൽ വിലക്കുറവ്