ന്യൂഡെൽഹി: ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ച 80 ഡോക്‌ടർമാരിൽ 12 പേരെ ചികിൽസക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറന്റെയ്നിലാണ്.
മൂന്നു പതിറ്റാണ്ടിനടുത്ത് ഈ ആശുപത്രിയിൽ സേവനം ചെയ്‌ത മുതിർന്ന ശസ്‌ത്രക്രിയാ വിദഗ്‌ധൻ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു. ആശുപത്രിയിലെ സീനിയർ സർജനായ ഡോ. എകെ റാവത്താണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 27 വർഷമായി സരോജ് ഹോസ്‌പിറ്റലിൽ സേവനം നടത്തിവന്ന ഡോ. എകെ റാവത്തിന്റെ മരണം കനത്ത നഷ്‌ടമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ഡെൽഹിയിലെ ആശുപത്രികളിലുടനീളം ഇതുവരെ മുന്നൂറിലധികം ഡോക്‌ടർമാർക്കും പാരാമെഡിക്കൽ സ്‌റ്റാഫിനും കോവിഡ് സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്.
ഞായറാഴ്‌ച ഡെൽഹിയിൽ 13,336 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. 273 മരണങ്ങളും റിപ്പോർട് ചെയ്‌തു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ഡെൽഹിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്.
Also Read: കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും